2021-11-20 By Admin
ന്യൂഡൽഹി: സമുദ്ര സുരക്ഷാരംഗത്ത് ഇന്ത്യക്ക് വൻ കുതിപ്പു നൽകുന്ന അത്യാധുനിക പടക്കപ്പൽ ഐഎൻഎസ് വിശാഖപട്ടണം നാളെ നാവികസേനയ്ക്കു സമർപ്പിക്കും. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്‍റെ സാന്നിധ്യത്തിൽ മുംബൈയിലെ മസഗോൺ ഡോക്ക്‌യാർഡിലാണു ചടങ്ങ്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഡിസ്ട്രോയർ വിഭാഗത്തിൽപ്പെട്ട കപ്പലാണ് ഐഎൻഎസ് വിശാഖപട്ടണം.
നാവികസേനയുടെ ഡിസ്ട്രോയർ വിഭാഗത്തിൽപ്പെട്ട കപ്പലുകളിൽ ഏറ്റവും വലുതെന്ന വിശേഷണവും വിശാഖപട്ടണത്തിനു സ്വന്തം. പി15 സ്റ്റെൽത്ത് ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ ഷിപ്പ് വിഭാഗത്തിൽപ്പെട്ട പടക്കപ്പലിന്‍റെ 75 ശതമാനത്തോളം ഭാഗങ്ങൾ ഇന്ത്യൻ നിർമിതമാണ്. കമ്മിഷൻ ചെയ്തശേഷവും നിരവധി പരീക്ഷണങ്ങൾ നടത്തുമെന്നും ഇതിനുശേഷമേ നാവിക വ്യൂഹത്തിൽ ഉൾപ്പെടുത്തൂ എന്നും ഐഎൻഎസ് വിശാഖപട്ടണത്തിന്‍റെ നിയുക്ത കമാൻഡിങ് ഓഫിസർ ക്യാപ്റ്റൻ ബിരേന്ദ്ര സിങ് ബെയിൻസ്. കൂടുതൽ മെച്ചപ്പെട്ട യന്ത്ര- ആയുധ സംവിധാനങ്ങളും സെൻസറുകളും ടോർപ്പിഡോകളുമാണ് കപ്പലിലുള്ളതെന്നും ബെയിൻസ് പറഞ്ഞു.